തിരുവനന്തപുരം: ലൈംഗീകാതിക്രമവുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പുതിയ ഓഡിയോ ക്ലിപ്പുകളും ചാറ്റ് സ്ക്രീൻഷോട്ടുകളും പുറത്തുവന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ ഏകകണ്ഠമായി തീരുമാനമെടുത്തിട്ടുണ്ടെന്നും ഒരേ കാര്യത്തിൽ രണ്ട് തവണ നടപടിയെടുക്കാൻ പറ്റുമോയെന്നും ആ നടപടി നിലനിൽക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
ശബരിമല വിഷയത്തിൽ പദ്മകുമാറിനെതിരെ എന്തുകൊണ്ട് സിപിഎം നടപടിയെടുക്കുന്നില്ലെന്നും സിപിഎം ഇക്കാര്യത്തിൽ മൃദുസമീപനം സ്വീകരിക്കുന്നെന്തിനെന്നും ചോദിച്ച പ്രതിപക്ഷ നേതാവ്, നടപടിയെടുക്കാത്തത് സിപിഎം നേതാക്കൾക്കെതിരെ മൊഴി നൽകുമെന്ന് പേടിച്ചിട്ടാണെന്നും വ്യക്തമാക്കി.
പാലക്കാട്ടെ സിപിഎമ്മിലെ അസംതൃപ്തരും സിപിഐയിലെ ഒരു വിഭാഗവുമായി സഹകരിച്ചത് നേതൃത്വത്തിന്റെ അറിവോടെയാണ്. നിയമസഭ തെരഞ്ഞെടുപ്പോടെ യുഡിഎഫ് വിപുലീകരിക്കും. ടീം യുഡിഎഫ് ഒറ്റക്കെട്ടാണ്.
ലീഗിന് പ്രാതിനിധ്യം കുറഞ്ഞെന്ന പരാതി എല്ലാം പരിഹരിക്കും. വെൽഫെയർ പാർട്ടി സഹകരിക്കാമെന്ന് പറഞ്ഞയിടങ്ങളിൽ പിന്തുണ സ്വീകരിച്ചിട്ടുണ്ട്. സുന്നി സംഘടനകൾ പറയുന്നത് അവരുടെ അഭിപ്രായമെന്നും അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പാലക്കാട് നഗരസഭയിൽ വിസ്മയമുണ്ടാകും. ബിജെപിയെ താഴെയിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.